Tuesday 24 May 2011

ദയാപൂര്‍ണനായ ദൈവം

മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനാജപം: "ദയാപൂര്‍ണനായ ദൈവമേ,....

ദൈവം ദയയുടെ പൂര്‍ണതയല്ലായിരുന്നെങ്കില്‍

ലോകത്തില്‍ ദയയുണ്ടാകുമായിരുന്നു,

ദയ മുഴുവന്‍ അവനില്‍ മാത്രമായി ഒളിപ്പിക്കാതെ.



കുന്നുകളില്‍ നിന്ന് പൂക്കള്‍ പറിച്ചെടുത്തുകൊണ്ട്
താഴ്വാരങ്ങളിലേക്ക് മിഴിപാളിച്ച,

കുന്നുകളില്‍ നിന്ന് മൃതശരീരങ്ങള്‍ താഴേക്കു വഹിച്ച,

എനിക്ക് പറയാനാവും ഈ ലോകം ദയാരഹിതമെന്ന്.



ഞാന്‍, കടല്‍ക്കരയിലെ ഉപ്പിന്റെ രാജാവ്,
ജാലകപ്പടിയില്‍ സന്നിഗ്ദ്ധനായി നില്‍ക്കേണ്ടിവന്നവന്‍,

മാലാഖമാരുടെ ചുവടടികളെ എണ്ണിയവന്‍,

ഭയാനകമായ മാത്സര്യത്തില്‍ വിഹ്വലതകളുടെ ഭാരം എടുത്തുമാറ്റിയ ഹൃദയമുള്ളവന്‍.



ഞാന്‍, നിഘണ്ടുവിലെ അല്പമാത്രം പദങ്ങള്‍ ഉപയോഗിക്കുന്നവന്‍.


ഞാന്‍, സമസ്യകളെ വ്യാഖ്യാനിക്കേണ്ടവന്‍,
വ്യാഖ്യാനിക്കാന്‍ എനിക്ക് മനസ്സാവുന്നില്ല.

എനിക്കറിയാം ദൈവം ദയയുടെ പൂര്‍ണതയല്ലായിരുന്നെങ്കില്‍

ലോകത്തില്‍ അല്പംകൂടി ദയയുണ്ടാകുമായിരുന്നു,

ദയ മുഴുവന്‍ അവനില്‍ മാത്രമാക്കാതെ.
(യഹൂദ അമിച്ചായ്)

No comments:

Post a Comment