Friday 27 May 2011

മുന്‍പ്....

പടിവാതില്‍ അടയും മുന്‍പ്,
അവസാന ചോദ്യം ഉന്നയിക്കപ്പെടും മുന്‍പ്,
ഞാന്‍ ഇവിടെ നിന്ന് മാറ്റപ്പെടും മുന്‍പ്,
ഉദ്യാനത്തില്‍ കളകള്‍ നിറയും മുന്‍പ്,
ക്ഷമയില്ലാതാകും മുന്‍പ്,
ചാന്തുകൂട്ടു കട്ടപിടിക്കും മുന്‍പ്,
പുല്ലാംങ്കുഴലിന്‍ ദ്വാരങ്ങള്‍ മൂടും മുന്‍പ്,
സാധനങ്ങള്‍ അറയില്‍ അടക്കപ്പെടും മുന്‍പ്,
നിയമങ്ങള്‍ കണ്ടുപിടിക്കും മുന്‍പ്,
സംഗ്രഹം വിഭാവനം ചെയ്യപ്പെടും മുന്‍പ്,
ദൈവം തന്റെ കരം അടക്കും മുന്‍പ്,
നമ്മുക്ക് നില്‍ക്കാന്‍ ഒരങ്കുലം മണ്ണ് ഇല്ലാതാകും മുന്‍പ്....
(Yehuda Amichai)

Wednesday 25 May 2011

ഒരുവന്‍ അവന്റെ ജീവിതത്തില്





























മനുഷ്യന് അവന്റെ ജീവിതത്തില്‍ സമയമില്ല,

എല്ലാറ്റിനും സമയം കണ്ടെത്താനായി.
അവന്റെ എല്ലാ ലക്ഷ്യങ്ങള്‍ക്കും കാലം കണ്ടെത്താന്‍
ആവശ്യത്തിന് ഋതുഭേദങ്ങളില്ല .
സഭാപ്രസംഗകന് തെറ്റിയിരിക്കുന്നു.
മനുഷ്യന് ‍ഒരേ സമയം തന്നെ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു,
ഒരേ കണ്ണുകള്‍കൊണ്ട് തന്നെ കരയുകയും ചിരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു,
ഒരേ കൈകള്‍കൊണ്ട് തന്നെ കല്ലെറിയുകയും അവ ശേഖരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു,
ഒരേ സമയം തന്നെ യുദ്ധത്തില്‍ സ്നേഹിക്കുകയും സ്നേഹത്തില്‍ യുദ്ധംചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്നു.
വെറുക്കാനും പൊറുക്കാനും, ഓര്‍മിക്കാനും മറക്കാനും
അലങ്കരിക്കാനും അലങ്കോലപ്പെടുത്താനും , കഴിക്കാനും ദഹിക്കാനും
ചരിത്രത്തിന് വര്‍ഷങ്ങള്‍ വേണ്ടിവരുന്നു.
മനുഷ്യനാകട്ടെ ഒന്നിനും സമയമില്ല.
നഷ്ടപ്പെടുമ്പോള്‍ അവന്‍ അന്വേഷിക്കുന്നു
കണ്ടുകിട്ടുമ്പോള്‍ അവന്‍ മറക്കുന്നു.
മറക്കുമ്പോള്‍ അവന്‍ സ്നേഹിക്കുന്നു
സ്നേഹിക്കുമ്പോള്‍ അവന്‍ മറക്കാന്‍ തുടങ്ങുന്നു.
അവന്റെ ആത്മാവ് വളരെ ഔദ്യോഗികമായി പരിവപ്പെടുത്തിയെടുത്തിരിക്കുകയാണ്.
അവന്റെ ശരീരം മാത്രമേ എല്ലാകാലത്തും നൈസര്ഗീകത നിലനിര്‍ത്തുന്നുള്ളൂ;
അതു ശ്രമിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു,
കളങ്കപ്പെടുകയും എന്നാല്‍ ഒന്നും പഠിക്കാതിരിക്കുകയും ചെയ്യുന്നു,
മദ്യപിക്കുകയും അതിന്റെ സുഖത്തിലും വേദനയിലും ഉന്മാദംകൊള്ളുകയും ചെയ്യുന്നു.
ശരത്തില്‍ മരിക്കുന്ന അത്തിമരങ്ങളെപ്പോലെ അവനും മരിക്കും,
സര്‍വ്വാഡംഭരങ്ങളും പൊഴിച്ച് ഉണങ്ങിയങ്ങനെ.
ഇലകളൊക്കെ മണ്ണില്‍ ഉണങ്ങിവളര്‍ന്നുകൊണ്ടിരിക്കും,
നഗ്നമായ ശിഖിരങ്ങള്‍ മാത്രം വിരല്‍ ചൂണ്ടി നില്‍ക്കും,
എല്ലാറ്റിനും സമയമുള്ള ശുന്യമായ ഒരിടത്തേക്ക്....
(Yehuda Amichai - Israeli poet)

Tuesday 24 May 2011

ദയാപൂര്‍ണനായ ദൈവം

മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനാജപം: "ദയാപൂര്‍ണനായ ദൈവമേ,....

ദൈവം ദയയുടെ പൂര്‍ണതയല്ലായിരുന്നെങ്കില്‍

ലോകത്തില്‍ ദയയുണ്ടാകുമായിരുന്നു,

ദയ മുഴുവന്‍ അവനില്‍ മാത്രമായി ഒളിപ്പിക്കാതെ.



കുന്നുകളില്‍ നിന്ന് പൂക്കള്‍ പറിച്ചെടുത്തുകൊണ്ട്
താഴ്വാരങ്ങളിലേക്ക് മിഴിപാളിച്ച,

കുന്നുകളില്‍ നിന്ന് മൃതശരീരങ്ങള്‍ താഴേക്കു വഹിച്ച,

എനിക്ക് പറയാനാവും ഈ ലോകം ദയാരഹിതമെന്ന്.



ഞാന്‍, കടല്‍ക്കരയിലെ ഉപ്പിന്റെ രാജാവ്,
ജാലകപ്പടിയില്‍ സന്നിഗ്ദ്ധനായി നില്‍ക്കേണ്ടിവന്നവന്‍,

മാലാഖമാരുടെ ചുവടടികളെ എണ്ണിയവന്‍,

ഭയാനകമായ മാത്സര്യത്തില്‍ വിഹ്വലതകളുടെ ഭാരം എടുത്തുമാറ്റിയ ഹൃദയമുള്ളവന്‍.



ഞാന്‍, നിഘണ്ടുവിലെ അല്പമാത്രം പദങ്ങള്‍ ഉപയോഗിക്കുന്നവന്‍.


ഞാന്‍, സമസ്യകളെ വ്യാഖ്യാനിക്കേണ്ടവന്‍,
വ്യാഖ്യാനിക്കാന്‍ എനിക്ക് മനസ്സാവുന്നില്ല.

എനിക്കറിയാം ദൈവം ദയയുടെ പൂര്‍ണതയല്ലായിരുന്നെങ്കില്‍

ലോകത്തില്‍ അല്പംകൂടി ദയയുണ്ടാകുമായിരുന്നു,

ദയ മുഴുവന്‍ അവനില്‍ മാത്രമാക്കാതെ.
(യഹൂദ അമിച്ചായ്)